മല്ലപ്പള്ളി: അപ്രതീക്ഷിത വിയോഗത്തിലൂടെ നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാപ്പള്ളി സ്വദേശിയായ ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സിപിഎം പത്തനം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്.
വൈകുന്നേരം ആറരയോടെ മല്ലപ്പള്ളിയിലെ ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റ് നേരത്തോളം കുടുംബാംഗങ്ങൾക്കൊപ്പം ചിവലഴിച്ചു. കോഴിക്കോട്ട് ചേവായൂരിൽ പുതുതായി വരാൻ പോകുന്ന അവയവദാന കേന്ദ്രത്തിന് ആലിന് ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.
കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനത്തിലൂടെ നാല് കുട്ടികൾക്ക് പുതുജീവൻ നൽകിയ ആലിന്റെ മൃതദേഹം ഇന്നലെ ഔദ്യോഗി ബഹുമതികളോടെ നെടുങ്ങാപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.